Powered By Blogger

Thursday, June 30, 2011

ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ? ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു






"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.

Monday, June 27, 2011

പിണറായിയും അടിയന്തിരവസ്ഥയും


ഇരുണ്ട കാലം പീഡനപര്‍വം

1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...

എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ ഇല്ലാതാകണമെന്ന്‌ ആഗ്രഹിക്കുന്നത്‌ ആര്‌?

തിരുവിതാംകൂറില്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ വിദ്യാഭ്യാസവകുപ്പ്‌ എന്നും ഗവണ്‍മെന്റിന്‌ തലവേദനയായിരുന്നു. ഇന്നും അതു തുടരുന്നു. ഇന്ന്‌ തിരിഞ്ഞുനിന്ന്‌ ആലോചിക്കുമ്പോള്‍ സര്‍ സി.പി രാമസ്വാസമി അയ്യരുടെ വിദ്യാഭ്യാസനയം വളരെയധികം പുരോഗമനപരമായിരുന്നു. പ്രൈമറി വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ ചുമതലയാണ്‌ എന്ന ആദര്‍ശനിഷ്‌ഠമായ ഒരു നിലപാടാണ്‌ ഈ വിദ്യാഭ്യാസ നയത്തിലുണ്ടായിരുന്നത്‌. ഇന്ത്യന്‍ ഭരണഘടന പിന്നീട്‌ ഇത്‌ അംഗീകരിക്കുകയുണ്ടായി എന്നോര്‍ക്കുക.
വിദ്യാഭ്യാസം ലഭിക്കുക എന്നത്‌ പൗരന്റെ അവകാശമാണെന്ന്‌ ഇന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരള ഗവണ്‍മെന്റിന്റെ ബഡ്‌ജറ്റില്‍ ഒരു നല്ല ഭാഗം ഇന്ന്‌ വിദ്യാഭ്യാസത്തിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു നയമില്ലാത്തതുമൂലം ഓരോ ഗവണ്‍മെന്റിനും തലവേദന ഉണ്ടാക്കിക്കൊണ്ട്‌ വിദ്യാഭ്യാസരംഗം ആര്‍ക്കും പരിഹരിക്കാനാകാത്ത പ്രശ്‌നമേഖലയായി നിലനില്‍ക്കുന്നു. വമ്പിച്ച ധനം വിദ്യാഭ്യാസ മേഖലയ്‌ക്കായി ഗവണ്‍മെന്റ്‌ ചിലവിടുമ്പോള്‍ ഭീമമായ തുകയാണ്‌ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളും കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത്‌ മൂലധനമായി ഇറക്കിയിട്ടുള്ളത്‌.
ആദ്യ കാലങ്ങളില്‍ വിദ്യാഭ്യാസഗംരം ഒരു സേവനരംഗമായിട്ടാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. വിദേശ മിഷനറിമാര്‍ അവരുടെ മൂലധനം ഇറക്കി അന്ന്‌ നിരക്ഷരരായ ജനവിഭാഗത്തെ സാക്ഷരരാക്കാന്‍ പരിശ്രമിച്ചു. തുടര്‍ന്ന്‌ പ്രജകള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കുക എന്നത്‌ രാജാവിന്റെ കടമയാണ്‌ എന്ന കാഴ്‌ചപ്പാടോടുകൂടി മഹാരാജാക്കന്മാര്‍ തിരുവിതാംകൂറില്‍ എമ്പാടും പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു. ഓരോ പ്രദേശത്തെയും സമ്പന്മാര്‍ സ്ഥലവും കെട്ടിടവും പണുത്‌ ഗവണ്‍മെന്റിനെ ഏല്‌പിച്ചാല്‍ ഗവമെന്റിന്റെ ചിലവില്‍ അധ്യാപകരെ നിയമിച്ചു വിദ്യാദാനം നല്‍കുമെന്ന നയം തിരുവിതാംകൂര്‍ ഗവമെന്റ്‌ പ്രഖ്യാപിച്ചു. അങ്ങനെ അനേകം പ്രൈമറി സ്‌കൂളുകള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു.
സ്വകാര്യ മാനേജ്‌മെന്റുകളാണ്‌ തിരുവിതാംകൂറിലെ വിദ്യാഭ്യാസപരമായ മുന്നോക്കത്തിന്‌ കാരണമായത്‌ എന്ന അവകാശവാദം ഇന്ന്‌ പലരും ഉയന്നിക്കാറുണ്ടെങ്കിലും ചരിത്രപരമായി അതു ശരിയല്ല. വിദ്യാഭ്യാസ വികസനത്തിന്‌ മുന്‍കൈ എടുത്തത്‌ രാജാക്കന്മാരായിരുന്നു. പിന്നീട്‌ വിദ്യാഭ്യാസരംഗത്ത്‌ സേവന ലക്ഷ്യത്തോടുകൂടി മൂലധനമിറക്കാന്‍ തയ്യാറാകുവര്‍ക്ക്‌ അധ്യാപകശമ്പളത്തിന്റെ ഒരു ഭാഗം ഗ്രാന്റ്‌ ആയി നല്‍കിവിദ്യാഭ്യാസരംത്തെ ഗവണ്‍മെന്റ്‌ പ്രോത്സാഹിപ്പിച്ചു.
പക്ഷേ കാണക്കാണെ വിദ്യാഭ്യാസരംഗം ഒരു വ്യവസായമായി മാറി. പരസ്‌പരം മത്സരിച്ച്‌ വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലൊതുക്കാന്‍ മതജാതി സംഘടനകള്‍ മുമ്പോട്ടു വന്നു. കൂടുതല്‍ മൂലധനമിറക്കാന്‍ കഴിവുള്ള സമുദായങ്ങള്‍ ഈ രംഗം ഇന്ന്‌ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്‌. സേവനം എന്ന കാഴ്‌ചപ്പാട്‌ പൂര്‍ണമായുംതന്നെ വിദ്യാഭ്യാസരംഗത്തുനിന്നും അപ്രത്യക്ഷമായി. സുപ്രീംകോടതിതന്നെ കുറച്ചുകാലംമുമ്പ്‌ പറയുകയുണ്ടായി വിദ്യാഭ്യാസം ഒരു വ്യവസായമാണെന്ന്‌.
വിദ്യാഭ്യാസ വ്യവസായം മറ്റു വ്യവസായങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്‌. മുതലാളിത്ത വ്യവസ്ഥയിലെ ഒരു അതിപ്രധാനമായ ചാലകശക്തി മത്സരമാണല്ലോ. മാര്‍ക്കറ്റ്‌ പിടിക്കുക എതാണ്‌ മുതലാളിമാരുടെ വിജയം. മാര്‍ക്കറ്റു പിടിക്കുന്നതിനു ക്രോഡീകരിക്കുന്ന തന്ത്രങ്ങളിലൂടെയാണ്‌ വ്യവസായരംഗത്ത്‌ വിജയം ഉണ്ടാകുക. ഇന്ന്‌ വിദ്യാഭ്യാസരംഗം ഇത്തരം കിടമത്സരങ്ങളുടെ വേദിയായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസരംഗം ഒരു അതിര്‍ത്തിയോളം ജാതിമത സംഘടനകളുടെ കയ്യിലമര്‍ന്നിരിക്കയാല്‍ ഗവമെന്റുകളെ വോട്ടുബാങ്ക്‌ കാണിച്ച്‌ ഭീഷണിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഈ സംഘടനകള്‍ക്ക്‌ ധാരാളം ഉണ്ട്‌. വിദ്യാഭ്യാസരംഗത്തെ ഈ മൂലധന തന്ത്രത്തിന്റെ പരുക്ക്‌ ആദ്യമായി ബാധിച്ചത്‌ ഇവിടുത്തെ ഗവണ്‍മെന്റ്‌ വിദ്യാലയങ്ങളെയായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ അനുവദിച്ചതിന്റെ ഫലമായി ഗവമെന്റ്‌ സ്‌കൂളുകള്‍ ഓരോന്നായി അടച്ചുപൂട്ടേണ്ടിവന്നു.
എന്റെ ചെറുപ്പത്തില്‍ ഇടമറ്റം ഗ്രാമത്തില്‍ മൂന്ന്‌ ഗവമെന്റ്‌ പ്രൈമറി സ്‌കൂളുകള്‍ ഉണ്ടായിരുന്നു. എന്റെ പിതാവും ഞാനും എന്റെ മക്കളും പഠിച്ചത്‌ ഗവണ്‍മെന്റ്‌ പ്രൈമറി സ്‌കൂളിലായിരുന്നു. ഒരു മൈലകലെ ഭരണങ്ങാനത്ത്‌ അക്കാലഘട്ടത്തില്‍തന്നെ ഒരു ഗവണ്‍മെന്റ്‌ സ്‌കൂളുണ്ടായിരുന്നു. ഭരണങ്ങാനത്തെ കൊച്ചുപള്ളിയുടെ സമീപത്തായിരുന്നു ഗവണ്‍മെന്റ്‌ വക സ്ഥലത്ത്‌ പ്രൈമറി സ്‌കൂള്‍ നടത്തിയിരുന്നത്‌. ഈ സ്‌കൂളില്‍ നിന്നും ഒരു നാനൂറു മീറ്റര്‍ അകലത്തില്‍ ഒരു സ്വകാര്യസ്‌കൂള്‍ അനുവദിച്ചതോടെ ഈ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. ആ സ്ഥലം കോണ്‍വെന്റിനും ഗവണ്‍മെന്റു നല്‍കി. അതുപോലെതന്നെ ഇടമറ്റത്ത്‌ ഗവമെന്റ്‌ സ്ഥലത്ത്‌ സ്ഥാപിച്ചിരുന്ന മീനച്ചില്‍ ഗവണ്‍മെന്റ്‌ എല്‍. പി. സ്‌കൂളിന്‌ നൂറു വാര അടുത്ത്‌ ഒരു പ്രൈമറി സ്‌കൂള്‍ അനുവദിച്ചതോടുകൂടി ഗവമെന്റ്‌ സ്‌കൂള്‍ അടച്ചുപൂട്ടി സ്ഥലം ഇടമറ്റം പള്ളിക്ക്‌ പതിച്ചുകൊടുത്തു. ഇടമറ്റത്തുതന്നെ രണ്ടു സ്വകാര്യ സ്‌കൂളുകള്‍ ഗവമെന്റ്‌അനുവദിച്ചു. എന്‍.എസ്‌.എസിന്‌ ഒരു പ്രൈമറിസ്‌കൂള്‍ മറ്റൊരു സ്വകാര്യവ്യക്തിക്ക്‌ ഒരു സ്‌കൂള്‍. ഈ മത്സരത്തിനിടയില്‍ ഗവണ്മെന്റ്‌ സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട്‌ എന്‍.എസ്‌.എസ്‌. പ്രൈമറി സ്‌കൂളും അടച്ചുപൂട്ടി. യാതൊരു പ്ലാനിംഗുമില്ലാതെ ഇന്നു ഭരണങ്ങാനത്തും അടുത്ത പ്രദേശങ്ങളിലും സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ഭരണങ്ങാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്‌.
മതജാതി സംഘടനകളാണ്‌ ഒരുകാലത്ത്‌ വിദ്യാഭ്യാസരംഗത്തെ ഭരിച്ചിരുതെങ്കില്‍ ഇന്ന്‌ വ്യക്തികള്‍ ഈ രംഗത്ത്‌ പണംമുടക്കാന്‍ ആരംഭിച്ചിരിക്കുന്നു. എ.കെ.ആന്റണിയുടെ കാലത്ത്‌ അപേക്ഷിച്ച എഞ്ചിനീയറിംഗ്‌ - മെഡിക്കല്‍ കോളേജുകള്‍ക്കും യാതൊരു വ്യവസ്ഥയുമില്ലാതെ എന്‍.ഒ.സി.കൊടുത്തതാണ്‌ നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ തകര്‍ത്തത്‌. അതുപോലെതന്നെ ഇന്ന്‌ സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ യാതൊരു നിബന്ധനയ്‌ക്കും വിധേയമാകാതെ അനുവദിച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ ഫലമായി അനതിവിദൂരമായ ഭാവിയില്‍ പല എയ്‌ഡഡ്‌ സ്‌കൂളുകളും സ്വയം മരിക്കും. ഇത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആഹ്ലാദകരമാണ്‌.
ഇന്ന്‌ പാലായിലും പരിസരപ്രദേശത്തും അനേകം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പാലായിലെ സെന്റ്‌ തോമസ്‌ സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നാല്‍ അത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വമ്പിച്ച നേട്ടമായിരിക്കും. ഭരണങ്ങാനത്ത്‌ പുതിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വന്നതിന്റെ ഫലമായി പുരാതനമായ സെന്റ്‌മേരീസ്‌ ബോയ്‌സ്‌ സ്‌കൂള്‍ അടച്ചിടേണ്ടിവാലും അത്‌ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരിക്കും. കാരണം മൂന്നര ഏക്കറോളം സ്ഥലം അവര്‍ക്ക്‌ സ്വതന്ത്രമായി കിട്ടും.
ബോംബെയിലെ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു. ബോംബെയുടെ പാര്‍ശ്വ പ്രദേശത്ത്‌ ഒരു വലിയ ഫാക്‌ടറി ഉണ്ടായിരുന്നു. നൂറുകണക്കിന്‌ തൊഴിലാളികള്‍ അവിടെ ജോലി ചെയ്‌തിരുന്നു. ഫാക്‌ടറി സ്ഥാപിക്കുന്നതിന്‌ സ്ഥലം സൗജന്യമായി ഗവണ്‍മെന്റ്‌ നല്‍കിയതാണ്‌. ആദായത്തില്‍ നടന്നിരുന്ന ഈ ഫാക്‌ടറി ഒരു വന്‍കിട മുതലാളി വലിയ വിലകൊടുത്ത്‌ വാങ്ങി. പിറ്റേദിവസംമുതല്‍ ഫാക്‌ടറിയില്‍ സമരവും ആരംഭിച്ചു. ഈ സമരത്തിന്റെ പിന്നില്‍ ഫാക്‌ടറി ഉടമതന്നെയാണ്‌ ഉണ്ടായിരുന്നതുപോലും! അവസാനം തൊഴിലാളി സമരംമൂലം ഫാക്‌ടറി അടച്ചുപൂട്ടേണ്ടി വന്നു. എല്ലാ തൊഴിലാളികള്‍ക്കും പിരിഞ്ഞുപോകുതിനുള്ള തുക വിശാലമനസ്സോടെ ഫാക്‌ടറി ഉടമ കൊടുത്തു. ഇന്ന്‌ ഈ സ്ഥലത്ത്‌ പത്തും ഇരുപതും നിലയുള്ള ഫ്‌ളാറ്റുകള്‍ പണുതു കഴിഞ്ഞു.
കാലം മാറുതനുസരിച്ച്‌ മൂലധന നിക്ഷേപവും മാറിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗത്തും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതുതന്നെയാണ്‌. ഇന്ന്‌ പല ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ കോളേജുകളിലും സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ എയ്‌ഡഡ്‌ കോളേജുകള്‍ ഇല്ലാതാകണമെന്നാണ്‌ ഇന്ന്‌ മാനേജ്‌മെന്റുകളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ഗവമെന്റിന്റെ നിലപാടും വിദ്യാഭ്യാസ മുതലാളിമാരോടൊപ്പമാണെന്നു തോന്നുന്നു.
ജോസഫ്‌ പുലിക്കുന്നേല്‍

Sunday, June 26, 2011

വിദ്യാഭ്യാസം വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ല

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് എന്തായിരിക്കും സമീപനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന നവ ലിബറല്‍ നയങ്ങള്‍ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമ്രന്ത്രിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്്. പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ ധ്രുതഗതിയില്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ആദ്യപടിയാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കീമില്‍ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ .ഒ.സി നല്‍കാനുള്ള തീരുമാനം. ഈ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. എററോണ്‍ എഡുക്കേഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം ഒരു പ്രമുഖ പത്രത്തില്‍ ജൂണ്‍ 11 ന് നല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ കാണാറ് പതിവ്. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവടശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വാധീനം വിദ്യാഭ്യാസരംഗത്തെ നയരൂപീകരണ സംവിധാനങ്ങളില്‍ ചെലുത്താന്‍ കഴിയുമെന്നതിന്റെ പ്രത്യേകം ഉദാഹരണങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ - പൊതു സംരംഭങ്ങള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പല കോര്‍പ്പറേറ്റുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് കച്ചവടതാല്പര്യത്തിന് പിറകെ വിദ്യാഭ്യാസകാര്യങ്ങളില്‍ അണിനിരക്കുമെന്ന് കച്ചവടശക്തികള്‍ കണക്കുകൂട്ടുന്നു. അവര്‍ക്ക് ഈ വിധത്തില്‍ കണക്കുകൂട്ടുന്നതിന് സഹായകമായ പ്രവണതകള്‍ കേരള സമൂഹത്തില്‍ കാണുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാവര്‍ക്കും സാധിതമായ തരത്തില്‍ എങ്ങനെ കേരളീയവിദ്യാഭ്യാസം മാറി എന്നത് വീണ്ടും വീണ്ടും നോക്കിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് കൊണ്ട് പ്രസ്തുതശ്രമത്തിന്റെ ഭാഗമായി മാറാന്‍ കഴിയൂ. പ്രതിശീര്‍ഷവരുമാനത്തില്‍ പിന്നിലായിട്ടും ലോകത്തിലെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണതാ സൂചകങ്ങള്‍ നേടിയെടുത്ത കേരളത്തിന്റെ വികസനാനുഭവങ്ങള്‍ ലോകതലത്തില്‍ തന്നെ സംവദിക്കപ്പെടുകയും ആഴത്തിലുള്ള പഠനത്തിന് വിധേയമാകുകയും ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനകാരണമായി എല്ലാവരും നിരീക്ഷിക്കുന്ന ഒന്നാണ് കേരളത്തിലെ അതിശക്തമായ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യസംവിധാനവും. ചൂഷണത്തിനെതിരായ വൈവിധ്യമാര്‍ന്ന പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസശൃംഖല എന്ന് കേരളീയ വികസന ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ ശക്തമായ ശൃംഖല സംസ്ഥാനത്ത് വളര്‍ന്നിരുന്നു. സ്വകാര്യവ്യക്തികളും, സംഘടനകളും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിനിര്‍ണ്ണായക പങ്കുവഹിച്ചു. ഇങ്ങനെ വികസിച്ചുവന്ന വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രകടമായി വന്ന ദൗര്‍ബല്യങ്ങള്‍ അഭിമുഖീകരിക്കാനും സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനും സഹായകമായതായിരുന്നു 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി വന്ന പ്രൊഫ. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.സ്വകാര്യ താല്പര്യങ്ങള്‍ക്ക് എത്രമാത്രം ശക്തമായി കേരളത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അനന്തരസംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് അതിശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവന്നതിന് അടിത്തറയായത് പ്രസ്തുത വിദ്യാഭ്യാസബില്ല് തന്നെയാണ് എന്ന് കാണാം. അന്നു വരെ പലവിധ ചൂഷണങ്ങളുടെയും കേന്ദ്രമായ വിദ്യാലയങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നു. പൊതുകാര്യത്തിനായി സ്വകാര്യനിക്ഷേപത്തെ സമൂഹത്തിന്റെ നിയന്ത്രണത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം സെക്കന്ററി, ഹയര്‍സെക്കന്ററി മേഖലകളില്‍ വ്യാപനമുണ്ടായി. സ്വകാര്യസംരംഭകരും ഈ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അധ്യാപക നിയമനത്തിലും മറ്റും അനഭിലഷണീയമായ ചില പ്രവണതകള്‍ കാണുന്നു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന വേര്‍തിരിവ് ഒന്നും പ്രകടമല്ല. (ഭിന്ന സ്വഭാവമുള്ള അപൂര്‍വ്വം എയ്ഡഡ് വിദ്യാലയങ്ങളെ കാണാതെയല്ല ഇത് സൂചിപ്പിക്കുന്നത്). പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാര്‍ മേഖലയെ എന്നും ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ് എന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വലതുപക്ഷശക്തികള്‍ പലവിധസ്വാധീനങ്ങള്‍ക്കും വിധേയമായി എയ്ഡഡ്, അണ്‍ -എയ്ഡഡ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അണ്‍ - എയ്ഡഡ് മേഖലയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത് വലതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ്. വിദ്യാഭ്യാസവ്യാപനത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം ഇടപെട്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും. 2006-11 കാലഘട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വ്യാപനത്തിന് വളരെ പ്രാധാന്യം നല്‍കി. 2008 ല്‍ 32 സര്‍ക്കാര്‍ ഹൈസ്ക്കൂളുകള്‍ ഹയര്‍സെക്കന്ററിയാക്കി. കൂടാതെ 294 അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തുടങ്ങി. കൂടാതെ 13 ഹൈസ്കൂളുകളെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയാക്കി മാറ്റി. കൂടാതെ 100 അധികബാച്ചുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആരംഭിച്ചു. 2010 ല്‍ 24 സര്‍ക്കാര്‍ ഹൈസ്കുളും 153 എയ്ഡഡ് ഹൈസ്കൂളുകളുമടക്കം 177 സ്കൂളുകളെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ , ഏകലവ്യ, ആശ്രമം സ്കൂളുകളെ 12-ാം ക്ലാസ്സ് സ്കൂളുകളാക്കി മാറ്റി. 14 സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു.ഡി.എഫ് ഭരണത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുവദിച്ച അണ്‍ -എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറെയും അനുവദിച്ചത് 1990 കളില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ്. 1991-1996 കാലഘട്ടത്തില്‍ 182 അണ്‍ -എയ്ഡഡ് വിദ്യാലയങ്ങളും 2001-2006 കാലഘട്ടത്തില്‍ 356 അണ്‍ -എയ്ഡഡ് വിദ്യായങ്ങളും ആണ് അനുവദിച്ചത്. ഈ നയങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ സമയം ഒട്ടും തന്നെ പാഴാക്കാതെ വിദ്യാഭ്യാസത്തെ അതും പൊതുവിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനുള്ള പ്രവര്‍ത്തനപരിപാടി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും മറ്റും പരിഗണിക്കപ്പെടുന്നുപോലുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. 2010 ഏപ്രില്‍ മുതല്‍ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് തന്നെ &ഹറൂൗീ;"സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള നിയമം" എന്നാണ്. ഇപ്പോള്‍ കേരളത്തില്‍ അനുവാദം നല്‍കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുമോ? ദേശിയാടിസ്ഥാനത്തില്‍ ജനപ്രിയമായ നിയമങ്ങള്‍ പ്രചരണപരതയ്ക്കായി കൊണ്ടു വരിക. സംസ്ഥാനത്ത് പണമുള്ളവന് പഠിക്കാന്‍ സഹായകമാകുംവിധം ഫീസ് നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, അതും സൗജന്യമായി പഠിക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കിക്കൊണ്ട്. ഇതിലെ വൈരുദ്ധ്യം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക. വിദ്യാഭ്യാസ അവകാശ നിയമം വഴി 6 മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം "സ്റ്റേറ്റിന്റെ" കടമയാണ്. അയല്‍പക്കങ്ങളില്‍ മൂന്ന് വര്‍ഷത്തിനകം പഠിക്കാന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കണം എന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ നിയമം കൊണ്ടുവന്ന ദേശീയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നാല്‍ പണം കൊടുത്ത് വാങ്ങേണ്ടുന്ന ഒരു ചരക്കാക്കി മാറ്റുന്നതും. കേരളത്തിലെ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ പിന്തുണ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ മത്സരാധിഷ്ഠിത ക്രമത്തിന് അനുയോജ്യമായ പരിശീലനത്തിന് എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാമ്പത്തികം എന്ന അരിപ്പ കടന്നു വന്നവര്‍ക്ക് മാത്രം പ്രാപ്യമായ വിദ്യാലയങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപറ്റം രക്ഷിതാക്കളുണ്ട്. അവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പൊലിമയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രമോ, ആധുനിക വിദ്യാഭ്യാസ ചിന്തകളോ, മുന്നോട്ടു വരുന്ന ശാസ്ത്രീയധാരണകള്‍ ഉള്‍ക്കൊള്ളാനോ, ഉള്‍ക്കൊണ്ടാല്‍ തന്നെ പാലിക്കാനോ കഴിയാതെ വരുന്നവരെയാണ് കച്ചവട ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ശാസ്ത്രീയ ധാരണകളെക്കുറിച്ചുള്ള അജ്ഞതയോ, പൊങ്ങച്ചമോ ആണ് മലയാളം പഠിക്കേണ്ടതില്ല എന്നതിലേക്കുവരെ മലയാളിയെ നയിക്കുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ദൗര്‍ബല്യങ്ങളെ നന്നായി പ്രയോജനപ്പെടുത്താന്‍ കച്ചവടശക്തികള്‍ക്കറിയാം. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ് ഭരണാധികാരികള്‍ . യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച ദേശീയ പാഠ്യപദ്ധതി 2005, സംസ്ഥാന പാഠ്യപദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാതൃഭാഷയാകണം കഴിയാവുന്നതും ബോധനമാധ്യമം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം സൂചിപ്പിക്കുന്നത്. ദേശീയ സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടിനെയാണ് കച്ചവടശക്തികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുന്നത്. ഇനി സി.ബി.എസ്.ഇ. സ്കൂളുകളുടെ അവസ്ഥ തന്നെയെടുക്കാം. ജനസംഖ്യാനുപാതികമായി എടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സ്ക്കൂളുകള്‍ കേരളത്തിലാണെന്ന് കാണാം. 16 കോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശില്‍ 859 സി.ബി.എസ്.ഇ. സ്കൂളുകള്‍ മാത്രമെയുള്ളൂ. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള ആന്ധ്രാപ്രദേശില്‍ 262, തമിഴ്നാടില്‍ 214, മധ്യപ്രദേശില്‍ 323, ബീഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, മഹാരാഷ്ട്രയില്‍ 196, കര്‍ണാടകയില്‍ 230 എന്നിങ്ങനെ സ്കൂളുകളുള്ളപ്പോള്‍ 3 കോടി ജനങ്ങള്‍ മാത്രം വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി.ബി.എസ്.ഇ. സ്കൂളുകള്‍ ഉണ്ട്. കൂടാതെ 100 ഐ.സി.എസ്.ഇ. സ്കൂളുകളും ഉണ്ട്. ജനസംഖ്യാവര്‍ദ്ധനവിലെ പ്രവണതകള്‍ മൂലവും, മറ്റു പല കാരണങ്ങളാലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 1994-95 ല്‍ 1.90 ലക്ഷം അധ്യാപകര്‍ ഉണ്ടായിരുന്നു. 2002-03 ല്‍ അത് 1.76 ലക്ഷം ആയി കുറഞ്ഞു. 2009-10 ല്‍ 1.72 ലക്ഷം ആയും കുറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകള്‍ കുറയാനിടയാക്കുകയും അത് അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഏതാണ്ട് 28000 ലധികം അധ്യാപക തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ ഏറ്റവും അരക്ഷിതമായ സമൂഹമായി അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുകയാണ്. അരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട അധ്യാപനം എന്നത് എത്രമാത്രം പ്രതീക്ഷിക്കാന്‍ കഴിയും. വിദ്യാഭ്യാസകാര്യത്തില്‍ സംസ്ഥാനം നേടിയെടുത്ത മുന്‍കൈ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം. യാതൊരുവിധ അക്കാദമികമായ നീതികരണവും ഇക്കാര്യത്തിനില്ല എന്നതും വ്യക്തമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസത്തിന് വികസിതരാജ്യങ്ങളടക്കം പാലിക്കുന്ന വിദ്യാഭ്യാസപരമായ ദര്‍ശനങ്ങളും നിലപാടുകളും ഉണ്ട്. കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കൂടി ഉള്‍ക്കൊണ്ട് മാനവരാശി കണ്ടെത്തിയ സാര്‍വ്വത്രിക അറിവുകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാനും അതുവഴി പ്രസ്തുത അറിവുകള്‍ സ്വാംശീകരിക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തില്‍ ചെയ്യുന്നത്. അതില്‍ നിന്നെല്ലാമുള്ള പിന്നോക്കം പോക്കാണ് കച്ചവടശക്തികള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള പുതിയ നയത്തിലൂടെ ചെയ്യുന്നത്. ഇതില്‍ ബലികൊടുക്കപ്പെടുന്നത് വിദ്യാഭ്യാസം ആണ്. കേരളം നേടിയെടുത്ത സാര്‍വ്വത്രികവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം എന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും പിന്‍തിരിഞ്ഞ് നടക്കണമോ എന്ന് ഉറക്കെ ചോദിക്കേണ്ട ഘട്ടമാണിത്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അന്തരീക്ഷവും സാമൂഹിക സമ്മര്‍ദ്ദവും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരണം. അതിനാവശ്യമായ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാഹളം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ പ്രത്യാശ കേവലമായുണ്ടാകുന്നതല്ല കേരളീയ സമൂഹവികാസചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്
കടപ്പാട് -സി രാമകൃഷ്ണന്‍- ചിന്ത

മാര്‍ക്സിസവും ക്രിസ്തുമതവും

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്.

എന്നാല്‍, വിപ്ളവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ളവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.

ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍. അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ട്ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്കാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്.

അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ത്ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്.

ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു'' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദു:ഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും.

വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.

ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റ്കാര്‍. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

Saturday, June 25, 2011

വള്ളിക്കാവിലമ്മയോട് ഒമ്പത് സംശയങ്ങള്‍

വള്ളിക്കാവിലമ്മ പത്രം വായിക്കാറുണ്ടോ എന്നറിയില്ല. ദിവ്യാത്മാക്കളുടെ ദിനചര്യ അത്ര പിടിയില്ലാത്ത ഒരുത്തനാണ് ഇതെഴുതുന്നത്. ഒന്നും വായിച്ചില്ലേലും എല്ലാമറിയുന്നു എന്നതാണല്ലോ ദിവ്യത്വത്തിന്റെ ട്രേഡ്മാര്‍ക്ക്. അല്ലെങ്കില്‍ ഭക്തരുടെ വിശ്വാസം. അതെന്തായാലും പൊതുസമൂഹത്തിന്റെ ചെറിയ ഭൗതിക കാര്യങ്ങള്‍ ആത്മീയതയുടെ ആന്റിനയില്‍ പൊതുവേ പെടാറില്ലെന്നതുകൊണ്ടാണീ കായതം.
വള്ളിക്കാവിലമ്മ കണ്‍കണ്ട ദൈവമാണ് ചിലര്‍ക്ക്. ആത്മീയ ബിസിനസിന്റെ സി.ഇ.ഒ ആയ 'ആള്‍ദൈവ'മാണ് മറ്റു ചിലര്‍ക്ക്. രണ്ടിലേതായാലും വിരോധമില്ല -ഓരോരുത്തര്‍ക്ക് ഓരോ തലയിലെഴുത്ത്, എങ്കിലും, വേഷം കൊണ്ടും വാക്കുകൊണ്ടും ഒരു തരം സന്യാസിനീ പ്രതിച്ഛായയാണ്. സംപ്രേഷണം ചെയ്യപ്പെടുന്നത്-ലോകശാന്തി, മാനവ സ്‌നേഹം, ജീവ കാരുണ്യം ഇത്യാദി സാമൂഹിക സേവന വകുപ്പുകളുള്ള മള്‍ട്ടിനാഷനല്‍ പ്രസ്ഥാനം.
സന്യാസികള്‍ പല ഇനമുണ്ട്. കാലടി ശങ്കരന്‍ പറഞ്ഞ മാതിരി 'ഉദരനിമിത്തം ബഹുകൃതവേഷം' കെട്ടുകാര്‍ തൊട്ട് തനി അഹം ബ്രഹ്മാസ്മികള്‍ വരെ. പ്രാചീന ഇന്ത്യന്‍ ചതുരാശ്രമ വ്യവസ്ഥയുടെ സംഭാവനയായ സന്യാസം നിയതാര്‍ഥത്തില്‍ സമ്പൂര്‍ണ പരിത്യാഗമാണ്. ഫലേച്ഛ കൂടാതുള്ള ത്യജിക്കല്‍. മോക്ഷവും ദൈവപ്രാപ്തിയും വരെ ലക്ഷ്യഫലങ്ങളാണ്-അവ ആഗ്രഹിച്ചുള്ള ത്യാഗം പോലും പരിത്യാഗമാകുന്നില്ല. ഇത്ര കഠിനമായ നിര്‍മമതയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നിരിക്കെ പരിത്യാഗിക്ക് എന്തിനാണ് ആശ്രമവും സെറ്റപ്പുകളും എന്ന ചോദ്യം സാഭാവികമാണ്. ആയതിനുള്ള പരമ്പരാഗത മറുപടി, സത്യദര്‍ശനം അഥവാ തത്ത്വപ്പൊരുള്‍ അറിഞ്ഞവന് അതൊക്കെ സഹജീവികള്‍ക്ക് കൂടി പകരാന്‍ വേണ്ടി എന്നതാണ്. ജീവിതത്തിന്റെ നേരറിയാതെ അലമ്പായിപ്പോകുന്ന മനുഷ്യരോടുള്ള ഒരുതരം കാരുണ്യപൂര്‍വമായ ഔദാര്യം. സത്യം അവനവന്റെ തലക്കുള്ളിലടിക്കേണ്ടതാണ്, മറ്റാര്‍ക്കും ഏര്‍പ്പാടാക്കികൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് സമൂഹത്തെ ഉപേക്ഷിക്കുന്നതാണ് മറ്റൊരു ലൈന്‍. ഇതില്‍ വള്ളിക്കാവിലമ്മ തെരഞ്ഞെടുത്തത് ആദ്യ വഴിയാണല്ലോ. അതിന്റെ ഭാഗമായി ഇല്ലായ്മക്കാരായ ഭക്തര്‍ക്ക് റൊട്ടി, കപ്ഡാ, മകാന്‍...അനന്തരം മരുന്ന്, പഠിപ്പ്, തൊഴില്‍... പരമ്പരാഗത മിഷനറി ശൈലിയില്‍ തന്നെ മുന്നേറി. ഒരു വ്യത്യാസം മാത്രം-മിഷനറിമാര്‍ കാര്യം പച്ചക്ക് പറഞ്ഞു. അതായത്, തങ്ങളീ പണിയെടുക്കുന്നത് ആത്യന്തികമായി മതപ്രചാരണത്തിനാണ്. ഞങ്ങള്‍ ആള്‍ദൈവങ്ങളോ ദിവ്യന്മാരോ അല്ല, ഇടയന്മാര്‍ മാത്രം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ദല്ലാള്‍മാര്‍. വള്ളിക്കാവിലമ്മ ഒരാത്മീയ ബ്രോക്കറാണെന്ന് അമ്മയോ മക്കളോ സമ്മതിക്കുമോ? അതിലൊക്കെ കൂടിയ മറ്റെന്തോ ആണെന്നാണ് അവരുടെ പക്ഷം. അതുകൊണ്ടുതന്നെയാണ് ചില എളിയ സംശയങ്ങള്‍ ഉണ്ടാകുന്നതും.
കൊച്ചിയില്‍ ആശുപത്രി കെട്ടിയപ്പോള്‍ ആതുര സേവനത്തിന്റെ വിപുലപടി എന്നായിരുന്നല്ലോ പ്രചാരണം. കാശില്ലാത്തവര്‍ക്ക് സൗജന്യമായും വരുമാനക്കുറവുകാര്‍ക്ക് ഡിസ്‌കൗണ്ടിലും ചികിത്സ കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ആശുപത്രി വേഗം വളര്‍ന്നത്. അടുത്ത പടിയായി മെഡിക്കല്‍ കോളജ് വന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കപ്പെട്ട വകയിലാണതിന്റെ വരവ്. ഒരു സര്‍ക്കാര്‍ കോളജ് സമം രണ്ട് സ്വാശ്രയം എന്ന വ്യവസ്ഥ പ്രകാരം എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും പകുതി സീറ്റ് സര്‍ക്കാറിനുള്ളതാണ്. അതംഗീകരിച്ച കക്ഷികള്‍ പാലം കടന്നതോടെ കൂരായണ വിളിച്ചു. ഇക്കൂട്ടത്തിലെ ചട്ടമ്പിഗണമായ ഇന്റര്‍ചര്‍ച്ച് മാനേജ്‌മെന്റിന്റെ ക്യാമ്പിലായി വള്ളിക്കാവിലമ്മയുടെ കൂട്ടരും. അമ്മക്കോ മക്കള്‍ക്കോ ഈ ചിര പുരതാന മിഷനറി തന്ത്രത്തില്‍ കക്ഷിചേരാന്‍ എന്തെങ്കിലും വൈക്ലബ്യമുണ്ടായതായി 'അമൃതവാണി'യൊന്നും കേട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കരിഞ്ചന്തയിലെ കയ്യൂക്ക് പക്ഷത്തുനിന്ന അമൃതക്ക് സര്‍ക്കാറുമായുള്ള സ്ഥിരം അലശണ്ഠ മടുത്ത് മനംമാറ്റമുണ്ടായി-പൊതുതാല്‍പര്യം മാനിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിനങ്ങ് കൊടുത്തേക്കാമെന്നല്ല മറിച്ച്, സര്‍ക്കാറിന്റെ വാ പാടേ മൂടിക്കെട്ടി മുഴുവന്‍ സീറ്റും കരിഞ്ചന്തയിലാക്കാനുള്ള സൂത്രവഴി-ഡീംഡ് യൂനിവേഴ്‌സിറ്റി പദവി. പാതിരിസംഘത്തെ കടത്തിവെട്ടുന്ന അത്ര ബുദ്ധി.
എം.ബി.ബി.എസിന് 100 സീറ്റുള്ളതില്‍ 15 എന്‍.ആര്‍.ഐ ക്വോട്ട, 35  മാനേജ്‌മെന്റ് ക്വോട്ട, 50 മെറിറ്റ് എന്ന താരിഫൊക്കെ ചവറ്റുകുട്ടയിലെറിഞ്ഞ് ഏതു സീറ്റിനും കിട്ടാവുന്നത്ര ലക്ഷങ്ങള്‍ പിടുങ്ങുന്ന ലേലം വിളിയായി...എന്‍.ആര്‍.ഐ സീറ്റിന് 40-60 ലക്ഷം വരെ. മാനേജ്‌മെന്റ് സീറ്റിന് 30-40 ലക്ഷം. ബാക്കി സീറ്റില്‍ മെറിറ്റെന്ന വ്യാജേന സ്വന്തം പരീക്ഷ നടത്തി തോന്നിയ മട്ടില്‍ മാനിപുലേറ്റ് ചെയ്ത് ലേലംവിളിയിലൂടെ ജേതാക്കളെ മെറിറ്റന്മാരാക്കി മാറ്റുന്ന അധ്യാത്മ വിദ്യ. പിള്ളേര്‍ക്കുള്ള വാര്‍ഷിക ഫീസ് വേറെ വീണ്ടും. സര്‍ക്കാറില്‍ 40,000 രൂപ മാത്രമുള്ളിടത്താണ് അമ്മയുടെ ഗുരുകുലം ഫീസിനത്തില്‍ മാത്രം 3.5 ലക്ഷം വാങ്ങിത്തുടങ്ങിയത്. അതിപ്പോള്‍ അഞ്ചും ആറുമൊക്കെയായി വികസിക്കുന്നു. ആറു ലക്ഷം കൊടുത്ത് മകനെ പല്ലു ഡോക്ടറാക്കാന്‍ കസേരയുറപ്പിച്ച ഒരച്ഛന്‍ ഇക്കൊല്ലമടച്ച ആദ്യഫീസ് 4.1 ലക്ഷം. എം.ബി.ബി.എസിനേക്കാള്‍ ഫീസ് ബി.ഡി.എസിന്! ചുരുക്കത്തില്‍ പഞ്ഞമാസച്ചന്തയിലെ മീന്‍ കച്ചോടം പോലായിട്ടുണ്ട് വള്ളിക്കാവിലമ്മേടെ സന്നിധിയിലെ വൈദ്യവിദ്യ.
ഈ കൊള്ളയടി ഹിമാലയം കയറുന്ന മേഖലയാണ് ബിരുദാനന്തര ബിരുദ പ്രവേശം. 2008ല്‍ 73 സീറ്റുകള്‍ ഈ മേഖലയിലൊപ്പിച്ച അമൃത പുറത്തുപറയുന്ന ഫീസ് 5.19 ലക്ഷം. പക്ഷേ, സീറ്റിലിരിക്കണമെങ്കില്‍ ഒരു കോടി മിനിമം കൊടുത്ത് ഒരു ഭജനയും പാടണം. ദേശീയ മെഡിക്കല്‍ ചട്ടമനുസരിച്ച് 50 ശതമാനം സീറ്റ് സര്‍ക്കാറിന്‍േറതല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി, തങ്ങള്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയാണ്, പോയി പണിനോക്കെന്ന്. ഒടുവിലിതാ സാക്ഷാല്‍ സര്‍ക്കാറുതന്നെ ഈ സ്ഥാപനത്തെ ഫ്രീയായി വിട്ടിരിക്കുന്നു-നിങ്ങളായി നിങ്ങളുടെ സീറ്റായി. അത്തരത്തിലെത്തിയിരിക്കുന്നു വള്ളിക്കാവിലമ്മയുടെ ദിവ്യശക്തി. ആ ശക്തിചൈതന്യം നുകര്‍ന്ന് രോമാഞ്ചമണിഞ്ഞ് കേരളം നില്‍ക്കെ ചില ചെറു സംശയങ്ങള്‍ കൂടി തീര്‍ത്ത് പരിപൂര്‍ണ സായൂജ്യം നേടാമെന്ന് കരുതി.
1. കാര്യങ്ങള്‍ ഇത്രയുമായിരിക്കെ, ആതുര സേവനത്തിന്റെ വകുപ്പില്‍നിന്ന് അമൃതാശുപത്രിയെ മാറ്റുന്നതല്ലേ വിവേകം? കുറഞ്ഞ പക്ഷം ഒരു മിഷനാശുപത്രിയായെങ്കിലും പ്രഖ്യാപിക്കണ്ടേ?
2. ആശുപത്രിക്കൊപ്പം മെഡിക്കല്‍ കോളജ് നടത്തുന്നതെന്തിനാണ്? കോടികളുടെ കരിഞ്ചന്തയില്‍ സീറ്റ് വാങ്ങുന്നവര്‍ക്ക് ബഹുഭൂരിപക്ഷമുള്ള സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന ഉരുപ്പടികളുടെ വൈദ്യസമീപനം എന്താകണമെന്നാവും 'അമ്മ' ഉപദേശിക്കുക?
3. ആതുരസേവയെ ആത്മീയതയുടെ ഭാഗമായി ഇപ്പോഴും പ്രചരിപ്പിക്കുന്ന സ്ഥിതിക്ക് സാമൂഹിക നീതി ഓട്ടോമാറ്റിക്കായി അതിന്റെ ഉള്ളടക്കമായി കയറിവരില്ലേ? എങ്കില്‍ പ്രവേശങ്ങളില്‍ സംവരണം പാലിക്കാത്തതിന്റെ ആത്മീയമുക്തി വ്യക്തമാക്കുമോ? സര്‍ക്കാറിന്റെ സംവരണ രീതിയോട് വിയോജിപ്പാണെങ്കില്‍ സ്വന്തമായി ഏര്‍പ്പെടുത്തിയ സാമൂഹിക നീതി-മാനദണ്ഡം വെളിവാക്കിത്തരുമോ?
4. 'അമൃത'യുടെ പ്രവേശപരീക്ഷയില്‍ മാത്രമാണ് ഹിന്ദുമതം സംബന്ധിച്ച ചോദ്യങ്ങള്‍. വൈദ്യ പഠനാര്‍ഥികളില്‍നിന്ന് ഹിന്ദുമതബോധം പ്രതീക്ഷിക്കുന്ന സ്ഥിതിക്ക് ചെറിയൊരു സംശയം-വിദ്യ കാശുകൊടുത്ത് വിലക്കെടുക്കേണ്ട ചരക്കാണെന്ന് ഉദ്‌ബോധിപ്പിച്ച ഹിന്ദുവാറോല എവിടെ കിട്ടുമെന്നറിയിച്ചാലും.
5. 15 എന്‍.ആര്‍.ഐ സീറ്റിന് മിനിമം 60 ലക്ഷം വെച്ച് ഒമ്പത് കോടി. 35 മാനേജ്‌മെന്റ് സീറ്റിന് മിനിമം 30 വെച്ച് പത്തര കോടി. ശിഷ്ടം 50ല്‍ കുറഞ്ഞത് 20 ലക്ഷംവെച്ച് 20 പേരില്‍ നിന്നെങ്കിലും ഈടാക്കുന്ന വകയില്‍ നാലു കോടി. ഇക്കൂട്ടരില്‍നിന്നെല്ലാം ഫീസിനത്തില്‍ കിട്ടുന്നത് മറ്റൊരു അഞ്ചു കോടി. മൊത്തം 28-30 കോടി വരവ്. ചെലവുകഴിച്ചാല്‍ മിച്ചം 20 കോടി. 73 പി.ജി സീറ്റ് വഴി ഒറ്റയടിക്ക് വരുന്നത് 73 കോടി. ഫീസിനത്തിലെ നാലു കോടി തട്ടിക്കിഴിച്ചാലും 69 കോടി ലാഭം. എം.ബി.ബി.എസും പി.ജിയും മാത്രം വഴിയുള്ള പ്രതിവര്‍ഷ ലാഭം 80 കോടി. വൈദ്യ വിദ്യാഭ്യാസത്തെ ഇത്ര കണ്ട് ഇത്ര വേഗം വികസിപ്പിച്ച സംഘത്തിന്റെ അധ്യക്ഷ എന്ന നിലക്ക് വള്ളിക്കാവിലമ്മയെ നൊബേല്‍ സമ്മാനത്തിന് ശിപാശ ചെയ്യേണ്ടത് ഏതിനത്തിലാവണം-ഇക്കണോമിക്‌സ്? മെഡിസിന്‍? അതോ ലോകസമാധാനം?
6. മെഡിക്കല്‍ വാണിഭം പെരുക്കുന്ന പാതിരിമാര്‍ക്ക് ആത്മീയ പ്രതിസന്ധിയൊന്നുമില്ല. കാരണം, അവര്‍ ദിവ്യത്വം അവകാശപ്പെടാറില്ല, ഇടയന്മാരെന്നേ സ്വയം വിളിക്കാറുള്ളൂ. ഈ ഫീല്‍ഡിലെ കര്‍മഫലം ഏറെക്കുറെ തുല്യമായിക്കഴിഞ്ഞ സ്ഥിതിക്ക് വള്ളിക്കാവിലമ്മയെ ഇടയകന്യക എന്നോ മറ്റോ വിളിച്ചുതുടങ്ങിയാല്‍ കുറ്റം പറയാനാകുമോ?
7. ഡീംഡ് യൂനിവേഴ്‌സിറ്റി എന്ന മറയില്‍ പകല്‍ക്കൊള്ളയെ ന്യായീകരിക്കുന്ന സ്വന്തം സ്ഥാനപതികള്‍ക്കും ശിഷ്യര്‍ക്കും നൈതിക ബോധം പകരുന്നതില്‍ 'അമൃതവാണി' പരാജയപ്പെട്ടതോ അതോ നീതിബോധവും ഡീംഡായതോ?
8. നാക്ക് വളച്ചുപോയാല്‍ സോദ്ദേശ്യ സാഹിത്യവും ധര്‍മോപദേശവും വിളമ്പുന്ന ഒരാള്‍ സ്വന്തം സ്ഥാപനത്തില്‍ കടകവിരുദ്ധമായ അറവുശൈലി നടമാടുമ്പോള്‍, ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരിലെങ്കിലും വായടക്കണ്ടേ? അതല്ലെങ്കില്‍ തന്റെ പേര് ലേബലില്‍ നിന്ന് പിന്‍വലിക്കണ്ടേ? അതൊന്നും ചെയ്യാത്തതിനര്‍ഥം ഇതൊന്നും അധര്‍മ്മമായി കരുതുന്നില്ലെന്നാണോ? അതോ പുതിയ വൈരുധ്യാത്മക ധാര്‍മികബോധം വല്ലതും?
9. വള്ളിക്കാവിലമ്മ സത്യത്തില്‍ ഇതു വല്ലതുമറിയുന്നുണ്ടോ? അതോ വല്ല കൊട്ടാരം സൂക്ഷിപ്പുകാരന്റെയും തുറന്ന തടവില്‍? (ഒന്നും അറിയുന്നില്ലെങ്കില്‍ മറുപടി വേണ്ട. അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നുവെങ്കിലും മറുപടി ആവശ്യമില്ല-ആ രണ്ടു കേസിലും മൗനം തന്നെ പൊരുള്‍ വ്യക്തമാക്കിത്തരും. അതറിയാന്‍ ഡീംഡ് ദിവ്യത്വമൊന്നും ആവശ്യമില്ല-സാമാന്യബുദ്ധി ധാരാളം.)