Powered By Blogger

Sunday, April 24, 2011

വിഷമരുന്നിന്റെ രാഷ്ട്രീയം


വിഷമരുന്നിന്റെ രാഷ്ട്രീയം

വിഷമരുന്നിന്റെ രാഷ്ട്രീയം
സ്വന്തം ജീവന് പറങ്കിയണ്ടിയോളം വില കിട്ടാതെ ചത്തുജീവിക്കുന്ന കാസര്‍കോട്ടെയും മറ്റു പലേടത്തെയും എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരേ മാപ്പ്! ചത്തു ജീവിക്കുന്നവരെ വെച്ച് വിലപേശരുതെന്ന് നമ്മെ പഠിപ്പിച്ചത് പഴമക്കാരുടെ സംസ്‌കാരം. പക്ഷേ, വ്യവസായികളുമായി വിലപേശി ജീവിക്കുന്ന നമ്മുടെ പല ഭരണകര്‍ത്താക്കള്‍ക്കും അത് കാര്യമല്ല. ഒന്നു ചീഞ്ഞാല്‍ മാത്രമേ മറ്റൊന്നിന് വളമാവൂ എന്നാണ് അവരുടെ വിശ്വാസ പ്രമാണം. ആരും ചത്തുജീവിക്കട്ടെ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സമയമായില്ല എന്ന് അവരെക്കൊണ്ട് പറയിക്കുന്നത് ഈ ചിന്താഗതിയല്ലാതെ മറ്റെന്താണ്? കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ പൂച്ച് പുറത്തുകൊണ്ടുവരാന്‍ വിഷമരുന്നിന്റെ രാഷ്ട്രീയക്കാഴ്ചകള്‍ നമ്മെ പ്രേരിപ്പിക്കുന്നു.
അഴിമതിക്കെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ ദല്‍ഹിയില്‍ എത്തിയപ്പോള്‍, അഴിമതിയെ പ്രതിരോധിക്കുന്ന നിയമം ഉണ്ടാക്കാന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ലോക്പാല്‍ ബില്ലിന് പല്ലും നഖവും ഉണ്ടാക്കാന്‍ പോകുന്ന അരഡസന്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയിലെ ശരദ്പവാറിനെയാണ് ഹസാരെ പേരെടുത്ത് പറഞ്ഞത്. മുംബൈയിലും മറ്റും ഇത്രയേറെ ആസ്തിയുള്ള പവാര്‍ അംഗമായിരിക്കുന്ന ഒരു സമിതി അഴിമതി നേരിടുന്ന ബില്ലുണ്ടാക്കാന്‍ പുറപ്പെട്ടാല്‍ ആ ബില്ലിന്റെ ഗതിയെന്താവുമെന്ന ഒറ്റ വാചകം അണ്ണാ ഹസാരെ ചോദിച്ചപ്പോള്‍, മണിക്കൂറുകള്‍ക്കകം പവാര്‍ മന്ത്രിതല സമിതിയില്‍ നിന്ന് രാജിവെച്ച് തടിയൂരി. ഹസാരെയോട് ഏറ്റുമുട്ടാന്‍ പാകത്തിലൊരു ശുദ്ധരാഷ്ട്രീയം പവാറിന്റെ പക്കല്‍ ഇല്ലെന്നതു തന്നെയായിരുന്നു കാരണം. ഹസാരെ സൂചിപ്പിച്ച ആസ്തിയൊന്നും പവാര്‍ ഉപ്പു കുറുക്കാന്‍ പോയി ഉണ്ടാക്കിയതല്ല. കഴിഞ്ഞ ഏഴുവര്‍ഷമായി കേന്ദ്രമന്ത്രിയാണ് പവാര്‍. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന മട്ടിലാണ് ഭരണം. കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കാര്യം നോക്കാന്‍ മന്ത്രിക്ക് സമയമില്ല. മുംബൈയിലെ വ്യവസായ ലോബിക്കും ക്രിക്കറ്റിനുമൊക്കെ വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പവാറിന്റെയടുത്ത് വലിയ സ്വാധീനമുണ്ട്. അദ്ദേഹത്തിന് തിരിച്ചുമുണ്ട്.
വന്‍കിട കോള കമ്പനി ഉല്‍പന്നങ്ങളിലെ കീടനാശിനി അംശം പഠിച്ചത് പവാറിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയാണ്. കേരളത്തിന്റെ റേഷനരി വെട്ടിക്കുറച്ച് ഇമ്മാതിരിയാക്കിയത് പവാറിന്റെ അധ്യക്ഷതയിലാണ്. എന്നിട്ട് കൊണ്ടുവന്ന ഓപണ്‍ മാര്‍ക്കറ്റ് സ്‌കീം പ്രകാരം അരിയും ഗോതമ്പുമൊക്കെ മില്ലുകാര്‍ക്കു കൂടി വിലക്കുറവില്‍ കിട്ടുന്നു. റേഷന്‍ കടകളിലേക്ക് നല്‍കാന്‍ അരിയില്ലെങ്കിലെന്ത്? വന്‍കിട മില്ലുടമകള്‍ പവാറിനോട് കടപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകാരുടെ താല്‍പര്യത്തിനൊത്ത് ഇറക്കുമതിയും കയറ്റുമതിയും പവാര്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണം എത്രയോ കാലമായി നിലനില്‍ക്കുന്നു. അതിനൊത്ത് വില കൊടുക്കാന്‍ സാധാരണക്കാരും പാവപ്പെട്ടവരുമായ ഉപയോക്താക്കള്‍ വിഷമിച്ചു കൊള്ളണം. വിലക്കയറ്റം രൂക്ഷമായപ്പോള്‍ അത് നിയന്ത്രിക്കാന്‍ മെനക്കെടുന്നതിന് പകരം വ്യവസായികള്‍ നിയന്ത്രിക്കുന്ന ക്രിക്കറ്റ് ബോര്‍ഡിന്റെ അധ്യക്ഷനാകാന്‍ പാഞ്ഞു നടന്നയാളാണ് അദ്ദേഹം. അധികാരത്തിന്റെ ബലം പവാര്‍ വ്യവസായികളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമക്കേടിലും പങ്കുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പൊതുജനങ്ങള്‍ക്ക് നീരാ റാഡിയയില്‍ നിന്ന് പകര്‍ന്നു കിട്ടിയ വിവരം.
ഇന്ത്യയിലെ കര്‍ഷകര്‍ രക്ഷപ്പെടേണ്ടത് എന്‍ഡോസള്‍ഫാന്‍ കൊണ്ടാണെന്ന മട്ടില്‍ വാദിക്കുന്ന കൃഷിമന്ത്രിയെ വ്യവസായികളുടെ പ്രതിനിധിയെന്നാണോ, കൃഷി വകുപ്പ് വ്യവസായമാക്കിയ മന്ത്രിയെന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ സംശയം വേണ്ടൂ. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തെക്കുറിച്ച് എം.പിമാര്‍ ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ വെറുതെയങ്ങ് നിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളത്തിന് വേണ്ടെങ്കിലും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ കര്‍ഷകരും സംസ്ഥാനങ്ങളും ഉണ്ട്. അതാരൊക്കെയാണെന്ന് പക്ഷേ, മന്ത്രി പറഞ്ഞില്ല. കീടനാശിനിക്കല്ല, അത് പ്രയോഗിച്ച രീതിക്കാണ് കുഴപ്പമെന്നും മന്ത്രി എം.പിമാരെ പഠിപ്പിച്ചു. കേരളത്തില്‍ ദുരന്തബാധിതരുണ്ടെങ്കില്‍, അതിന് കാരണം ഏരിയല്‍ സ്‌പ്രേയാണ്. അതുവഴിയുണ്ടാകുന്ന പിഴവിന് സംസ്ഥാന സര്‍ക്കാര്‍ വേണം നഷ്ടപരിഹാരം നല്‍കാന്‍. മരുന്നു കമ്പനിയെ കുറ്റപ്പെടുത്തിയതു കൊണ്ടു കാര്യമില്ല. അപ്പോള്‍ മരുന്ന് നിരോധിക്കണമെന്ന കര്‍ണാടകത്തിന്റെയും മറ്റും ആവശ്യമോ എന്നായി എം.പിമാരുടെ ചോദ്യം. അതിന് വ്യക്തമായ മറുപടി പവാര്‍ നല്‍കിയില്ല. ഇപ്പോള്‍ നടക്കുന്ന ഐ.സി.എം.ആറിന്റെ പഠനം കഴിഞ്ഞിട്ടാകട്ടെ ബാക്കികാര്യം എന്നു പറഞ്ഞ് പവാര്‍ വിഷയം വിട്ടു.
എന്തിന് പവാറിനെ പറയണം? എന്‍ഡോസള്‍ഫാനെതിരായ കേരളത്തിലെ വികാരത്തിനൊത്ത് നില്‍ക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയില്‍ ചാഞ്ചാടിക്കളിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടാണോ, പവാറിനെ താങ്ങുന്ന അദ്ദേഹത്തിന്റെ കേരളത്തിലെ എന്‍.സി.പിക്കാരോടാണോ കാസര്‍കോട്ടെ ചത്തുജീവിക്കുന്ന ഒരു കൂട്ടമാളുകള്‍ സഹതപിക്കേണ്ടത്? എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് കേരളത്തിന്റെ പൊതുവികാരം. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ള നിലപാടും അതു തന്നെ. പക്ഷേ, കേരളം വിട്ട് ദല്‍ഹിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആടുന്നു. കേന്ദ്രസര്‍ക്കാറിനെ ഏറ്റവും പെട്ടെന്ന് തിരുത്താന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണ്. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ ദുരവസ്ഥ നന്നായറിയുന്ന അവര്‍, ആ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് വേണ്ടത്. വമ്പന്‍ വ്യവസായികളുടെ താല്‍പര്യത്തിനൊത്ത് നില്‍ക്കുന്ന കേന്ദ്രത്തിലുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താതെ, രാഷ്ട്രീയം കളിക്കുകയാണ് അവര്‍. തങ്ങളേക്കാള്‍ വില കേന്ദ്രത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉടമകള്‍ക്കുണ്ടെന്ന പച്ചപ്പരമാര്‍ഥം മറച്ചുവെക്കാന്‍ ന്യായീകരണ രാഷ്ട്രീയം നടത്തുന്ന സംസ്ഥാന കോണ്‍ഗ്രസുകാരെയും എന്‍.സി.പിക്കാരെയും നോക്കി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹതപിക്കാതെ വയ്യ.
കുമ്പളങ്ങിയുടെ ഗ്രാമസ്‌പന്ദനം ഒപ്പിയെടുക്കാന്‍ പുസ്തകങ്ങള്‍ പലത് എഴുതി നോക്കിയ ആളാണ് മന്ത്രി കെ.വി. തോമസ്. അത്തരം പറച്ചിലുകള്‍ക്കപ്പുറം, കര്‍ഷക ഗ്രാമങ്ങളുടെ കണ്ണീരിനോടുള്ള പുറംപൂച്ച് എന്‍ഡോസള്‍ഫാന്‍ നിലപാടിലൂടെ അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നയം കൃഷി സഹമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നാവിലൂടെയാണ് കേരളത്തിന് കൂടുതല്‍ വ്യക്തമായത്. കേരളത്തില്‍ വിരുദ്ധവികാരം ആളിപ്പടര്‍ന്നപ്പോള്‍ തോമസ് വളയച്ചാട്ടം ചാടി നാലുകാലില്‍ നിന്നുവെന്നത് മാസങ്ങള്‍ മാത്രം പഴക്കമുള്ള ചരിത്രം. ഇപ്പോള്‍ കേന്ദ്രത്തെ തിരുത്താതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ അത് ഭാഷയുടെ പല വഴക്കങ്ങളിലൂടെ പറഞ്ഞുവെക്കുന്നു. കേന്ദ്രത്തില്‍ കേരളത്തിന്റെ അരഡസന്‍ മന്ത്രിമാരുള്ള ഈ നേരത്ത് കേരളവും കര്‍ണാടകവും നിരോധിച്ച, മറ്റു പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഒരു വിഷമരുന്ന് നിരോധിക്കുന്നതിന് നമുക്ക് കഴിയുന്നില്ല. ദേശീയ മനുഷ്യാവകാശ കമീഷന്റെ ശിപാര്‍ശ പ്രകാരം ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 217 കോടിയും പുനരധിവാസ പാക്കേജിന് 125 കോടിയും നല്‍കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തും ആരോഗ്യ പ്രശ്‌നങ്ങളുടെ പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ നടന്ന പഠനങ്ങളത്രയും എന്‍ഡോസള്‍ഫാന് എതിരാണ്. ആരോഗ്യ പരിരക്ഷയില്‍ കേരളത്തെ പുകഴ്ത്തുന്ന കേന്ദ്രം, എന്‍ഡോസള്‍ഫാനെതിരായ സര്‍വകക്ഷി സംഘത്തിന്റെ ആവശ്യം മാനിക്കുന്നില്ല. എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തുന്ന 160ലധികം പഠന റിപ്പോര്‍ട്ടുകളും, ഈ മാരക കീടനാശിനി ഇതിനകം 81 രാജ്യങ്ങള്‍ നിരോധിച്ചതും മനഃപൂര്‍വം മറക്കുന്നു.
അപ്പോള്‍, പവാറും ജയ്‌റാം രമേശും പ്രധാനമന്ത്രിയുമൊക്കെ മനസാ വാചാ കര്‍മണാ പിന്തുണക്കുന്ന എന്‍ഡോസള്‍ഫാന്‍ ഐ.സി.എം.ആറിന്റെ പഠനം കഴിഞ്ഞാലും നിരോധിക്കപ്പെടുമെന്ന് കരുതണമോ? ജൈവ വിനാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ജനീവയില്‍ ചേരുന്ന സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാനെതിരെ നിലപാട് ഇന്ത്യ സ്വീകരിക്കുമെന്ന് കരുതണമോ? അതുകൊണ്ട്, സ്വന്തം ജീവന് പറങ്കിയണ്ടിയോളം വില കിട്ടാതെ ചത്തുജീവിക്കുന്ന കാസര്‍കോട്ടെയും മറ്റു പലേടത്തെയും എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരേ മാപ്പ്! പുറമേക്കെങ്കിലും ഒറ്റ സ്വരത്തില്‍ പറഞ്ഞിട്ടും നിരോധിക്കാന്‍ കഴിയാത്ത എന്‍ഡോസള്‍ഫാന്‍ ഭീമനെ കേരളത്തിലെ മൂന്നു കോടി മനുഷ്യരൊന്നു നമിച്ചോട്ടെ!

No comments:

Post a Comment